Thursday, July 12, 2007

ഖലീഫ ഉമര്‍

സമയം പാതിരായോടടുക്കുന്നു. ഒരുദിവസത്തെ അദ്ധ്വാനത്തിന്റെ ക്ഷീണതകളില്‍നിന്ന് മദീന പട്ടണം ഉറക്കത്തിന്റെ ആലസ്യത്തിലേക്ക്‌ വീണുതുടങ്ങിയിരിക്കുന്നു. മിക്കവീടുകളിലേയും വിളക്കുകള്‍ അണഞ്ഞു; എങ്കിലും അങ്ങിങ്ങായി മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കുകളുടെ പ്രകാശം കാണാം. ശൈത്യകാലമായതിനാല്‍ കഠിനമായ കോടക്കാറ്റ്‌ വീശിയടിക്കുന്നു. ആ കൊടുംതണുപ്പിലും, കാറ്റിനെ വകവയ്ക്കാതെ ഒരു പുതപ്പും പുതച്ച്‌ ഒറ്റയ്ക്കൊരുമനുഷ്യന്‍ മദീനയുടെ തെരുവിലൂടെ നടക്കുകയാണ്‌. വഴിയില്‍ ഒരിറ്റു വെളിച്ചം വീഴിക്കാനായി ആകാശത്ത്‌ വിരിഞ്ഞുനില്‍ക്കുന്ന കോടാനുകോടി താരകങ്ങള്‍ മാത്രം.

നടന്നു നടന്ന് അയാള്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തിലെത്തിച്ചേര്‍ന്നു. എവിടെനിന്നോ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്‌. അയാള്‍ അവിടേക്ക്‌ ചെവിയോര്‍ത്തു. "ഉമ്മാ, വിശന്നു ചാകാറായി. വല്ലതും തരണേ ഉമ്മാ". അവിടെതാമസിക്കുന്ന പാവങ്ങളുടെ കുടിലുകളിലൊന്നില്‍നിന്നുമാണാ കരച്ചില്‍. അയാള്‍ അവിടേക്ക്‌ നടന്നു.


അയാള്‍ കൊച്ചുകിളിവാതിലിലൂടെ ആ വീട്ടിനുള്ളിലേക്ക്‌ എത്തിനോക്കി. ഒരമ്മയും അഞ്ചുമക്കളും കത്തുന അടുപ്പിനു ചുറ്റുമായി ഇരിക്കുകയാണ്‌. ഇളയ കുട്ടികള്‍ ഉറക്കമായിരിക്കുന്നു. അടുപ്പില്‍ വച്ചിരിക്കുന്ന ഒരുകലത്തില്‍ അമ്മ ഇടയ്ക്കിടെ ഒരു തവിയിട്ട്‌ ഇളക്കുന്നുണ്ട്‌. അതിലേക്ക്‌ പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്‌ മൂത്ത മൂന്നു കുട്ടികള്‍.

"എന്റെ റബ്ബേ..നീയിത്‌ കാണുന്നില്ലേ? ഈ കുട്ടികളെ ഞാനെങ്ങനെ ആശ്വസിപ്പിക്കും? അവരുടെ വിശപ്പ്‌ എങ്ങനെ ഞാനടക്കും? അവരെ പോറ്റാന്‍ ഒരു തുണയായുണ്ടായിരുന്നയാളെ നീ കൊണ്ടുപോവുകയും ചെയ്തല്ലോ.." അമ്മയുടെ ആത്മഗതം ഒരു ഗദ്ഗദമായി പുറത്തുവന്നു.

കുട്ടികളുടെ ദയനീയ മുഖങ്ങളും, ഈ സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഏറെനേരം കണ്ടുനില്‍ക്കാനാവാതെ അയാള്‍ വാതിലില്‍ കൊട്ടിവിളിച്ചു. തെല്ലൊരു ഈര്‍ഷ്യയോടെ ആ സ്ത്രീ കതകുതുറന്നു.

"ആരാണ്‌ നിങ്ങള്‍? എന്തുവേണം?" അവര്‍ ചോദിച്ചു.

"സഹോദരീ, കുട്ടികളുടെ കരച്ചില്‍ കേട്ടു വന്നതാണ്‌. എന്താണ്‌ നിങ്ങളുടെ പ്രയാസം, എന്നോടു പറഞ്ഞാലും" ആഗതന്‍ പറഞ്ഞു.

"ങും..സഹതപിക്കാന്‍ ഒരാളെങ്കിലും വന്നുവല്ലോ! ഞാനും ഈ കുട്ടികളും നാലുദിവസമായി പട്ടിണി കിടക്കുന്നു. ഒരാളും എത്തിനോക്കിയില്ല. റസൂല്‍തിരുമേനിയുടെ കാലത്തും, ഖലീഫ അബൂബക്കറുടെ കാലത്തും പാവങ്ങള്‍ക്ക്‌ ഇത്രയും ഗതികേട്‌ വന്നിട്ടില്ല".

"ഖലീഫ ഉമര്‍ പാവങ്ങളെ മറന്നു എന്നാണോ നിങ്ങള്‍ പറയുന്നത്‌ “? അയാള്‍ ചോദിച്ചു.

"ഞാനാരെയും കുറ്റം പറഞ്ഞതല്ല. ഈ കുഞ്ഞുങ്ങളുടെ പിതാവ്‌ ഒരുവര്‍ഷം മുമ്പ്‌ മരിച്ചുപോയി...അതിനു ശേഷം വളരെ കഷ്ടപ്പെട്ടാണ്‌ ഞാനിവരെ വളര്‍ത്തുന്നത്‌. കഴിഞ്ഞ കുറേ ദിവസങ്ങളായി പട്ടിണിയാണ്‌. എന്റെ പ്രയാസം പറഞ്ഞുഎന്നേയുള്ളൂ."

"ആ പാത്രതില്‍ എന്താണു സഹോദരീ?" അയാള്‍ ചോദിച്ചു.

"അതില്‍ ഭക്ഷണമൊന്നുമല്ല, കരഞ്ഞുകരഞ്ഞ്‌ അവര്‍ ഉറങ്ങിയാലോ എന്നു കരുതി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്‌ ഞാന്‍ സമയം കളയുന്നു..." അവര്‍ തേങ്ങി. അതുകേട്ടുണര്‍ന്ന കുട്ടികള്‍ വീണ്ടും "വിശക്കുന്നുമ്മാ ...." എന്നു പറഞ്ഞ്‌ വീണ്ടും ഉച്ചത്തില്‍ കരയുവാനാരംഭിച്ചു.

അയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഇറങ്ങി. വീട്ടിലെത്തി, ഭാര്യയോട്‌ ഇങ്ങനെ പറഞ്ഞു: "നീ വേഗം ഒരു കുട്ടയില്‍ കുറച്ചു മാവും, ധാന്യങ്ങളും, എണ്ണയും എടുത്തുവയ്ക്കൂ. കുറച്ച്‌ ഈന്തപ്പഴങ്ങളും വേണം"

അവര്‍ ഉടന്‍ തന്നെ ഈ സാധനങ്ങള്‍ കുട്ടയിലാക്കി അയാള്‍ക്കു നല്‍കി. അതും ചുമലിലേറ്റി വീണ്ടും അയാള്‍ ആ കുടില്‍ ലക്ഷ്യമാക്കിനടന്നു. ഒരു കൂട്ടിനായി, വാല്യക്കാരനെക്കൂടി വിളിക്കുവാന്‍ ഭാര്യ പറഞ്ഞെങ്കിലും, അയാള്‍ അത്‌ നിരസിച്ചു.

വീണ്ടും വാതില്‍ ആരോ തട്ടിവിളിക്കുന്നതു കേട്ട ആ സ്ത്രീ "ഇതെന്തൊരു ശല്യം" എന്നു മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ വാതില്‍ തുറന്നു. കൊണ്ടുവന്ന് സാധനങ്ങള്‍ അവരെ ഏല്‍പ്പിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“സഹോദരീ, ഇതില്‍ കുറേ മാവും എണ്ണയും ഉണ്ട്‌. കുഞ്ഞുങ്ങള്‍ക്ക്‌ വേഗം അപ്പം ഉണ്ടാക്കി നല്‍കൂ. തല്‍ക്കാലം അവരുടെ വിശപ്പടക്കാന്‍ ഈ ഈന്തപ്പഴങ്ങളും നല്‍കൂ".

"നിങ്ങള്‍ ആരാണ്‌ സഹോദരാ....." അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു.

"റസൂല്‍ തിരുമേനിയുടേയും, ഖലീഫ അബൂബക്കറുടെയും ഒരു എളിയ ശിഷ്യന്‍" ഇത്രയും പറഞ്ഞ്‌ വേഗം അവിടെനിന്നും യാത്രയാകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.


**** ***** ***** **** **** ****


മുഹമ്മദ്‌ നബിയുടെ (സ) ശിഷ്യനും, സമകാലീനനുമായിരുന്ന ഉമര്‍ ഇബ്ന്‍ അല്‍ ഖത്താബ്‌, അബൂബക്കറിനുശേഷം രണ്ടാം ഖലീഫ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്‌. ഏഴാം നൂറ്റാണ്ടില്‍ 634 മുതല്‍ 644 വരെ പത്തുവര്‍ഷക്കാലം അദ്ദേഹം ഖലീഫയായിരുന്നു. ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം, വളരെ നീതിമാനായ ഒരു ഭരണകര്‍ത്താവായിരുന്നു.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കഥ, കേരളപാഠാവലി മൂന്നാംക്ലാസ് മലയാളം പുസ്തകത്തില്‍ പണ്ട്‌ പഠിക്കുവാനുണ്ടായിരുന്നതാണ്‌. ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.


1356

7 comments:

അപ്പു ആദ്യാക്ഷരി said...

പണ്ട് മൂന്നാംക്ലാസില്‍ പഠിച്ച “ഖലീഫ ഉമര്‍” എന്ന പാഠത്തിന്റെ പുനരാവിഷ്കരണം, സ്നേഹസംഗമത്തില്‍

മുസ്തഫ|musthapha said...

അപ്പു, സമ്മതിച്ചിരിക്കുന്നു ഈ ഓര്‍മ്മശക്തി!

മുപ്പത് വര്‍ഷങ്ങളോളം മുന്‍പ് വായിച്ച പാഠപുസ്തകത്തിലെ അദ്ധ്യായങ്ങള്‍ ഇത്രേം കൃത്യതയോടെ സംഭാഷണങ്ങള്‍ അതേപടി (ഒരു ഭാഗത്തേ എനിക്ക് വളരെ ചെറിയ ഒരു വ്യത്യാസം ഫീല്‍ ചെയ്തുള്ളൂ) പകര്‍ത്തി വെയ്ക്കാനാവുന്നത് വലിയ കാര്യം തന്നെയാണ്. ആ പാഠങ്ങള്‍ ശരിക്കും മനസ്സില്‍ പതിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ് അതിന്‍റെ കാരണം എന്ന് തോന്നുന്നു.

ഖലീഫ ഉമര്‍ (റ) വിന്‍റെ കഥകളില്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് ഈ സംഭവം.

അഭിനന്ദങ്ങള്‍ അപ്പു

സാജന്‍| SAJAN said...

അപ്പു , ഒരിക്കല്‍ കൂടെ അഭിനന്ദന്‍സ്, ഈ ഓര്‍മ ശക്തിക്കും, ഈ എഴുത്തിനും:)
ഇത്തരം നന്‍‌മ വിളിച്ചോതുന്ന സന്ദേശങ്ങള്‍ ഇനിയും ഏറെ എഴുതുക:)

Rasheed Chalil said...

അപ്പൂ നല്ല പോസ്റ്റ്... ഒത്തിരി ഇഷ്ടമായി.

മയൂര said...

അപ്പൂ, മൂന്നാം ക്ലാസില്‍ പഠിച്ചത്ത് ഒന്നും എനിക്ക് ഓര്‍മ്മയില്ല,ചില അധ്യാപകരെ ഇടം പേര്‍ ചൊല്ലി വിളിക്കുന്നത് അല്ലാത.

സമ്മതിച്ചിരിക്കുന്നു ഈ ഓര്‍മ്മശക്തി....നല്ല എഴുത്ത്...ഇഷ്‌ടമായി........

ശ്രീ said...

അപ്പുവേട്ടാ....

പണ്ട് പഠിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വായിക്കുമ്പോഴാണ് അതിലെ ആശയത്തിന് കൂടുതല്‍ പ്രസക്തി തോന്നുന്നത്...

പുനരാവിഷ്കരണമെങ്കിലും ഇതൊരു നല്ല ഓര്‍‌മ്മപ്പെടുത്തല്‍ തന്നെ...

:)

Anonymous said...

http://big1-vaikom.blogspot.com/