Tuesday, March 27, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഭാഗം : രണ്ട്.

ആകാശച്ചെരിവിന്റെ ചാരനിറത്തില്‍ സന്ധ്യയുടെ ചെമപ്പ്‌ പതുക്കേ പടരാന്‍ തുടങ്ങിയിരുന്നു. വൃദ്ധന്റെ പരുക്കന്‍ സ്വരത്തിലൂടെ ഹസ്സനുബ്നുസാബിത്തും, കഅബും, ഖന്‍സയും, ലദീദും* മാറി മാറി പാടിക്കൊണ്ടിരിക്കവേ, ആ ശബ്ദത്തിന്റെ ഏറ്റവും വലിയ ആസ്വാദകന്‍ അദ്ദേഹം തന്നെയാണെന്ന് ഞാനൂഹിച്ചു. ശബ്ദത്തിന്റെ അരോഹണവരോഹണത്തില്‍ വികാരങ്ങളുടെ വേലിയേറ്റവും അദ്ദേഹത്തിന്റെ ഉള്ളിലെ തുടികൊട്ടുന്ന ഹൃദയവും എനിക്കും വായിക്കാനായി. സാമാന്യം വേഗത്തില്‍ നീങ്ങുന്ന ഒട്ടകസംഘത്തിലെ ഏകദേശം മധ്യത്തിലുള്ള എന്റെ ഒട്ടകത്തിന്റെ പുറത്തുറപ്പിച്ച ജീനിയുടെ പരുക്കന്‍ പ്രതലത്തിലൂടെ കൈയ്യോടിച്ച്‌ ഞാനും ലയിച്ചിരുന്നു.

പാടര്‍ന്നൊഴുകുന്ന വരികളുടെ ഇടവേളകളിലൊന്നില്‍ പിന്നില്‍ നിന്നാരോ വിളിച്ച്‌ പറയുന്നു... "ഏ.. സഹോദരാ.. ഇസ്മാഈല്‍. അതേ വരികള്‍ ഒന്ന് കൂടി... ?"

അദ്ദേഹത്തിന്റെ സന്തോഷം ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദത്തിലുണ്ടായിരുന്നു.

ഹസ്സാനുബ്നു സാബിത്തിന്റെ പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തനത്തിലെ മനോഹരമായ വരികള്‍

"അങ്ങയെപ്പോലെ ഉന്നതനായ ഒരാളെ എനിക്ക്‌ കാണാനായിട്ടില്ല നബിയേ. അങ്ങയേപ്പോലെ ഉല്‍കൃഷ്ടനായൊരു കുഞ്ഞിനും ഒരു സ്ത്രീയും ജന്മം നല്‍കിയിട്ടില്ല. സകല ന്യൂനതകളില്‍ നിന്നും മുക്താനായിട്ടാണല്ലോ പ്രവാചകരേ അങ്ങ്‌ സൃഷ്ടിക്കപ്പെട്ടത്‌. എങ്ങനെയെല്ലാമാണോ അങ്ങ്‌ ആകേണ്ടിയിരുന്നത്‌. പൂര്‍ണ്ണമായും അങ്ങനെത്തന്നെ അങ്ങയെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു."

പിന്നില്‍ നിന്നെവിടെ നിന്നോ വീണ്ടും ഉയര്‍ന്ന കരുത്തുള്ള ശബ്ദം. "ഇസ്മാഈല്‍... മബ്‌റൂഖ്‌"

ഹസ്സാന്റെ സുന്ദരമായ വരികള്‍ വീണ്ടും വീണ്ടും കര്‍ണ്ണളില്‍ കുളിരായി മനസ്സില്‍ മാധുര്യമായപ്പോഴാണ്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മദീനയിലേക്കായി ഭാണ്ഡം മുറുക്കുമ്പോള്‍ കൊച്ചുകൊച്ചു സഹായങ്ങളുമായെത്തിയ ആ വൃദ്ധമുഖം ഓര്‍മ്മയിലെത്തിയത്‌.


ഹസ്താദാനം ചെയ്തകൈകള്‍ സ്വതന്ത്രമാക്കാതെ തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ ഇസ്മാഈല്‍. എനിക്ക്‌ ഞങ്ങളുടെ പ്രപിതാമഹന്റെ പേരാണ്‌ ലഭിച്ചത്‌.' എന്തോ ഒരു വല്ലായ്മ എന്റെ മുഖത്ത്‌ കണ്ടത്‌ കൊണ്ടാവും അഭിമാനത്തോടെ തന്റെ പരുക്കന്‍ കൈ കൊണ്ട്‌ വിശാലമായ നെഞ്ചില്‍ തട്ടി പറഞ്ഞു... "അബ്രഹാം പ്രവാചകന്റെയും ഹാജറയുടേയും പുത്രനായ പ്രവചകന്‍ ഇസ്മാഈല്‍ ആണ്‌ ഞങ്ങളുടെ പിതാമഹന്‍." അദ്ദേഹത്തിന്റെ കുസൃതിയൊളിപ്പിച്ച കണ്ണുകളിലൂടെ എന്റെ മനസ്സ്‌ ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ പിന്നിലെത്തിയിരുന്നു.


അബ്രഹാം (ഇബ്‌റാഹീം) പ്രാവാചകന്‍ തന്റെ പത്നിയായ ഹാജറയും കൈക്കുഞ്ഞായ ഇസ്മാഈലുമായി ഇറാക്കില്‍ നിന്ന് നാഴികകള്‍ താണ്ടി വിജനമായ മക്കയിലെത്തുമ്പോള്‍ അവിടെ മനുഷ്യവാസം ഉണ്ടായിരുന്നില്ല. ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകളും അതിനിടയിലെ ചുട്ട്‌ പോള്ളുന്ന മണല്‍കുന്നുകളുമായി ഒരു വരണ്ട പ്രദേശം. മരത്തണലുപോലുമില്ലാത്ത മരുപ്പറമ്പില്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ തിരിച്ച്‌ നടക്കവേ ഭാര്യയായ ഹാജറ ഇബ്‌റാഹീം പ്രവാചന്റെ രണ്ട്‌ ചുമലിലും മുറുകേ പിടിച്ച്‌, വിജനമായ മരുഭൂമിയിലേക്കും അദ്ദേഹത്തിന്റെ മുഖത്തേക്കും മാറി മാറി നോക്കി ചോദിച്ചെത്രെ... "ഇബ്‌റാഹീം... ഇവിടെ ആരുടെ ഉത്തരവാദിത്വത്തിലാണ്‌ എന്നേയും ഈ കുഞ്ഞുകുട്ടിയേയും ഏല്‍പ്പിച്ച്‌ അങ്ങ്‌ തിരിച്ച്‌ പോവുന്നത്‌... ?" നിറഞ്ഞ കണ്ണുകള്‍ മെല്ലേ തുടച്ച്‌ ഇബ്‌റാഹീം നബിയുടെ മറുപടി ഇതായിരുന്നു... "അല്ലാഹുവിനെ..." ഒരു നിമിഷം പതറിയിരുന്ന ഹാജറ പിന്നെ പറഞ്ഞെത്രെ... "എങ്കില്‍ നിങ്ങള്‍ക്ക്‌ പോകാം ഇബ്‌റാഹീം... എന്റെ സഹായത്തിന്‌ അവന്‍ ധാരാളമാണ്‌" ഇത്രയും പറഞ്ഞ്‌ അവര്‍ തിരിഞ്ഞ്‌ നടന്നെത്രെ.


കൈക്കുഞ്ഞായ ഇസ്മാഈലിന്റെ വരണ്ടതൊണ്ടയിലേക്ക്‌ ഒരിറ്റ്‌ കുടിനീരിന് കത്തുന്ന കരളുമായി ആ മാതാവിന്റെ അന്വേഷണവും കുഞ്ഞിന്റെ കാലടിയില്‍ 'സംസം' ശുദ്ധജലപ്രവാഹം സൃഷ്ടിച്ച പ്രപഞ്ചനാഥന്റെ കാരുണ്യവും മനസ്സിലൂടെ കടന്ന് പോയപ്പോഴേക്കും സജലങ്ങളായ കണ്ണുകളിലൂടെ ഞാന്‍ നോക്കി നിന്നു... എനിക്കെന്റെ പിതാമഹന്റെ പേരാണെന്ന് അഭിമാനത്തോടെ പറഞ്ഞ ആ വൃദ്ധമുഖത്തെ മായാത്ത പുഞ്ചിരി.


പശ്ചിമാംബരം ചുവന്നു... പടിഞ്ഞാറ്‌ കളഭക്കുടം കമിഴ്‌ന്നിരിക്കുന്നു. സന്ധ്യാരാഗത്തിന്റെ സുഖമുള്ള തലോടലിന്റെ നിര്‍വൃതിയില്‍ ഒട്ടകങ്ങള്‍ നിശ്ചലമായി. അതോടൊപ്പം ഏതാനും നിമിഷം നീണ്ട നിശ്ശബ്ദതക്ക്‌ വിരാമമായി. തൊട്ട്‌ മുമ്പിലെ ഒട്ടകപ്പുറത്തിരുന്ന് ഒരാള്‍ സായഹ്ന പ്രാര്‍ത്ഥനക്കായി ബാങ്ക്‌ വിളിച്ചു...


"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"

"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."

"മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."

"മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."


ഇസ്‌ലാമിന്റെ ആദ്യകാല 'മുഅദ്ദിന്‍'* ബിലാലിനെപ്പോലെ തന്നെ ഒരു കറുകറുത്ത ഒരു ആഫ്രിക്കന്‍ വംശജന്‍... അതിമനോഹരമായ ശബ്ദം... മരുഭൂമിയുടെ വിജനതയിലൊഴുകവേ എന്റെ മനസ്സില്‍ ബിലാല്‍ ആയിരുന്നു. ഉമയ്യത്ത്‌ എന്ന അറബ്‌ പ്രമാണിയുടെ അടിമയായിരുന്ന കറുത്തനിറവും ചുരുണ്ടമുടിയുമുള്ള ആഫ്രിക്കന്‍ വംശജനായിരുന്ന ബിലാല്‍. ദൈവം ഏകനാണെന്ന് പറഞ്ഞ ഒറ്റക്കാരണത്താല്‍ തന്റെ യജമാനന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ബിലാല്‍. അവസാനം ചുട്ടുപഴുത്ത മണലില്‍ നെഞ്ചില്‍ ഉരുട്ടിക്കയറ്റിയ പാറയുമായി കിടക്കുന്ന ബിലാലിനെ അബൂബക്കര്‍ സിദ്ദീഖ്‌*** ആയിരുന്നു ഉമയ്യത്തില്‍ നിന്ന് പറഞ്ഞ പണം നല്‍കി സ്വതന്ത്രനാക്കിയത്‌.

പില്‍കാലത്ത്‌ പ്രാര്‍ത്ഥനക്ക്‌ ക്ഷണിക്കാനായി ബാങ്ക്‌ എന്നൊരു സംവിധാനം നിലവില്‍ വന്നപ്പോള്‍ പ്രാവചകന്‍ ആ ഉത്തരവാദിത്തം ഏലിപ്പിച്ചതും ഇതേ കാപ്പിരിയില്‍ തന്നെയായിരുന്നു. അവസാനം തന്നേയും അനുയായികളേയും ആട്ടിയോടിച്ച മക്ക ഒരിറ്റ്‌ രക്തം പോലും വീഴ്‌ത്താതെ പ്രവാചകര്‍(സ)ജയിച്ചടക്കിയ സന്ദര്‍ഭം. കഅബയുടെ ചുറ്റുവട്ടവും ഒരുമിച്ച്‌ കൂടിയ മക്കകാരോട്‌ പ്രവാചകര്‍(സ) ചോദിച്ചത്രെ... "ഇന്ന് എന്നില്‍ നിന്ന് എന്താണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്‌."

അതികഠിനമായി പ്രവാചകരേയും അനുയായികളേയും ദ്രോഹിച്ച് ഇപ്പോള്‍ ശിരസ്സ്‌ താഴ്‌ത്തി നില്‍ക്കുന്ന മക്കക്കാരിലെ ആരോ പറഞ്ഞു "മാന്യനായ പിതാവിന്റെ പുത്രനില്‍ നിന്നുള്ള നല്ല പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു."

സായുധരായ ആയിരക്കണക്കിന്‌ അനുയായികളെ ഒന്ന് കൂടി നോക്കി പ്രവാചകര്‍ കൂട്ടിച്ചേര്‍ത്തു..."നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക്‌ തന്നെ മടങ്ങാം. എല്ലാവരും സ്വതന്ത്രരാണ്‌. ഇന്നേ ദിവസം ഒരു പ്രതികാരവുമില്ല."

ഇസ്‌ലാമിന്റെ വിജയപ്രഖ്യാപനം നടക്കേണ്ട സമയത്തും നബിതിരുമേനി ബിലാലിനെ അന്വേഷിച്ചു. തിങ്ങി നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ മുമ്പില്‍ അല്‍പം പരിഭ്രമത്തോടെ എത്തിയ ബിലാലിനെയാണ്‌ പ്രഖ്യപനം നടത്താന്‍ അവിടുന്ന് നിയോഗിച്ചത്‌."

പ്രവാചകരുടെ വേര്‍പാടിന്‌ ശേഷം ബിലാല്‍ തന്റെ ബാങ്ക്‌ വിളിനിര്‍ത്തി. നിര്‍ബന്ധിച്ചവരോടെല്ലാം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു... ബാങ്ക്‌ വിളിക്കാനായി എഴുന്നേറ്റ്‌ നിന്നാല്‍ ഞാന്‍ എന്റെ പ്രവാചകരെ ഓര്‍ത്ത്‌ പോവുന്നു... അതോടെ ഞാന്‍ തകര്‍ന്ന് പോവും. അത്‌ കൊണ്ട്‌ നിര്‍ബന്ധിക്കരുത്‌.

കാലങ്ങള്‍ക്ക്‌ ശേഷം ഹസ്രത്ത്‌ ഉമര്‍(റ) വിന്റെ ഭരണകാലത്ത്‌ ഒരിക്കല്‍ ബിലാല്‍ മദീനയിലെത്തി. ഖലീഫയായ ഉമര്‍ ആ സ്വരമാധുരിക്കായി ബിലാലിനെ നിര്‍ബന്ധിച്ചു. കൂടെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു... "നബി തിരുമേനി നമ്മുടെ കൂടെ ഉണ്ടായിരുന്ന കാലം ഓര്‍ക്കാനായാണ്‌... ദയവായി അങ്ങ്‌ ഇന്ന് ബാങ്ക്‌ വിളിക്കണം."

ഉമറിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ ബിലാല്‍ ബാങ്ക്‌ വിളിക്കാന്‍ തയ്യാറായി... മദീനയുടെ മസ്‌ജിദിന്റെ മച്ചില്‍ കയറി അദ്ദേഹം മുമ്പത്തെപ്പോലെ ബാങ്ക്‌ ആരംഭിച്ചു.

"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."
"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."

മദീന ഒരു നിമിഷം സ്തബ്ദിച്ചു... വീടുകളില്‍ നിന്നും ജോലിസ്ഥലത്ത്‌ നിന്നും അങ്ങാടിയില്‍ നിന്നും കൂട്ടംകൂട്ടമായി മദീനക്കാര്‍ മസ്ജിദ്‌ ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി. ഓടുമ്പോള്‍ അവര്‍ വിളിച്ച്‌ പറഞ്ഞിരുന്നത്രെ... "ഞങ്ങളുടെ റസൂല്‍ വന്നിരിക്കുന്നു... ബിലാലിന്റെ ബാങ്ക്‌ മുഴങ്ങുന്നു... ഞങ്ങളുടെ റസൂല്‍ വന്നിരിക്കുന്നു..."

"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."
"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."

അടുത്തത്‌ പറയേണ്ടത്‌ മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാണെന്നാണ്‌... ബിലാല്‍ ശക്തി സംഭരിച്ചു... തൊണ്ടയില്‍ നിന്ന് ശബ്ദം ഇത്തിരി പ്രയാസപെട്ടാണെങ്കിലും പുറത്ത്‌ വന്നു...

"അശ്‌ഹദു അന്ന മുഹമ്മദന്‍... " വാക്കുകള്‍ മുഴുമിക്കാനാവാതെ ബിലാലിന്റെ തൊണ്ടയിടറി... കണ്ണുകള്‍ നിറഞ്ഞൊഴുകി... ബിലാല്‍ പൊട്ടിക്കരഞ്ഞു... കൂടെ കേള്‍ക്കാന്‍ കതോര്‍ത്തിരുന്ന ഉമറും ചുറ്റും തടിച്ച്‌ കൂടിയ മദീനയും...


പ്രാര്‍ത്ഥനക്കായി പകലിന്റെ ചൂട്‌ ഇനിയും ശേഷിക്കുന്ന മണലില്‍ നിരയായി നിന്നു... ചുവന്ന് തുടുത്ത മാനത്തിനും സ്വര്‍ണ്ണ നിറമാര്‍ന്ന മരുഭൂമിക്കും മധ്യ... സാഷ്ടാംഗങ്ങളുടെ ചൂടിനായി പകലിന്റെ ചൂടുമായി മരുഭൂമിയും കാത്ത്‌ കിടക്കുന്നു.


(തുടരും.)



* ആറാം നൂറ്റാണ്ടിലെ പ്രസിദ്ധരാ‍യ അറബി കവികള്‍
** 'മുഅദ്ദിന്‍' : ബാങ്ക്‌ വിളിക്കുന്ന വ്യക്തി.

Monday, March 26, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം.

ഭാഗം - 1

അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരേ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍കാറ്റ്‌. അകലങ്ങളിലെങ്ങോ തങ്ങളേയും കാത്തിരിക്കുന്ന മരുപച്ചയിലേക്ക്‌ നീങ്ങുന്ന ഒട്ടകസംഘം... വരിയായി നീങ്ങുന്ന ഒട്ടകങ്ങളുടെ കാലടികളില്‍ പുളയുന്ന ചൂടുള്ള മണല്‍. അമര്‍ത്തിവെച്ച കുളമ്പുകള്‍ വലിച്ചെടുത്ത്‌ ആഞ്ഞ്‌ നടക്കുന്ന അവയുടെ സാമാന്യം വേഗത്തില്‍ അനങ്ങുന്ന പൂഞ്ഞയില്‍ അമര്‍ന്നിരുന്ന് ആ നൃത്തത്തോട്‌ താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു.

മനസ്സില്‍ മദീനയായിരുന്നു... പ്രാവാചകര്‍ (സ) യുടെ ആഗമനത്തിന്റെ ഓര്‍മ്മ നെഞ്ചിലേറ്റി നബിയുടെ പട്ടണം എന്ന് പേര്‌ സ്വീകരിച്ച 'മദീനത്തുന്നബി'. ചിന്തയുടെ ഓരങ്ങളില്‍ മദീനയിലെ ഊടുവഴികളും മൊട്ടക്കുന്നുകളും പട്ടണവും അവിടെ നിരത്തിവെച്ച ഈത്തപ്പഴത്തളികകളും അതിന്‌ പിന്നില്‍ കടന്ന് പോവുന്നവരില്‍ തന്റെ അതിഥിയെ അന്വേഷിക്കുന്ന വൃദ്ധനയനങ്ങളും എല്ലാറ്റിനും സാക്ഷിയായി 'മസ്‌ജിദുന്നബവി' യും അതിലെ പച്ചഖുബ്ബയുടെ ശീതളഛായയും...


ശരീരവും മനസ്സിനും വല്ലാത്ത ലാഘവം കൈ വന്നിരിക്കുന്നു. ചൂടുള്ള പകല്‍ അവസാനിക്കാറായിരിക്കുന്നു. പൊള്ളുന്ന മണലിലൂടെ നീങ്ങുന്ന സംഘത്തിലെ ആരോ നീട്ടി പാടുന്നു. പഴയകാല അറബി കവിയായ കഅബിന്റെ വരികള്‍... വാക്കുകളിലൂടെ ആശയങ്ങള്‍ ഒഴുകുമ്പോള്‍ പിരിഞ്ഞ്‌ പോയ സഖിയുടെ കണ്‍തടങ്ങളിലെ സ്നേഹത്തിന്റെ ചൂടിനെ കുറിച്ച്‌ കവി വാചാലമാവുന്നു. സംഘത്തിലെ ഒരു വൃദ്ധന്റെ പതറാത്ത കരുത്തുറ്റ ശബ്ദത്തിലൂടെ കഅബ്‌ ബ്‌നു സുഹൈര്‍ മരുഭൂമിയില്‍ പുനര്‍ജനിച്ചു. ഒട്ടകത്തിന്റെ കുലുക്കത്തിന്റെ താളത്തിനൊപ്പം ഉയര്‍ന്ന് തളര്‍ന്ന് ജനിച്ച്‌ മരിക്കുന്ന വൃദ്ധന്റെ ശബ്ദം ആറാം നൂറ്റാണ്ടില്‍ ആറേബിയയില്‍ മുഴങ്ങിയിരുന്ന കഅബിലേക്ക്‌ കൊണ്ട്‌ പോവുന്നു.


മക്കയും മദീനയുമടക്കം ചുറ്റവട്ടത്തെല്ലാവരും ഇസ്ലാം സ്വീകരിക്കുകയും നബിതിരുമേനി(സ) അവര്‍ക്ക്‌ ഭരണാധികാരിയാവുകയും ചെയ്ത ഒരു ഘട്ടത്തില്‍ കഅബ്‌ സഹോദരനോടൊപ്പം രാജ്യം ഉപേക്ഷിച്ചു. ലഹരിയുടെ ചൂടില്‍ സഖിയുടെ പുരികകൊടികളുടെ മിന്നലാട്ടങ്ങളെ കുറിച്ചും സിരളില്‍ ഭ്രാന്ത് പകരുന്ന ലഹരിയെക്കുറിച്ചും കവിത രചിച്ചിരുന്ന കഅബിന്‌ പ്രവാചകന്റെ നിയമങ്ങളോടും കര്‍ശനമായ ചിട്ടവട്ടങ്ങളോടും എതിര്‍പ്പായിരുന്നു. കൂടാതെ തിരിച്ച്‌ തന്റെ നഗരത്തിലെത്തിയാല്‍ പ്രവാചക ശിഷ്യന്മാര്‍ അക്രമിക്കുമോ എന്ന ഭയവും. ഏതാനും ദിവസങ്ങള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട്‌ ജീവിച്ച കഅബ്‌ തനിക്ക്‌ തിരിച്ച് തന്റെ നാട്ടില്‍ തന്നെ താമസിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് അന്വേഷിക്കാനായി സഹോദരനെ മദീനയിലയച്ചു.

അനിയന്റെ മടക്കവും കാത്തിരുന്ന കഅബിനെ തേടിയെത്തിയത്‌ കുറഞ്ഞ വാചകങ്ങളില്‍ ഒരു കത്തായിരുന്നു. ജേഷ്ഠന്‍ അറിയാന്‍.... ഞാനിവിടെ എത്തി. നബിതിരുമേനിയെ കണ്ടപ്പോള്‍ അവിടുത്തെ അധ്യാപനങ്ങള്‍ കേട്ടപ്പോള്‍ എനിക്ക്‌ വിശ്വസിക്കാതിരിക്കാനായില്ല. ഞാനും ഇപ്പോള്‍ ഒരു പ്രവാചക അനുയായിയാണ്‌. താങ്കളും ഞങ്ങളോടൊപ്പം ചേരണം. സ്നേഹപൂര്‍വ്വം അനിയന്‍. കഅബ്‌ കത്ത്‌ ചുരുട്ടി വലിച്ചെറിഞ്ഞു.


അധിക കാലം അങ്ങനെ ജീവിക്കാന്‍ കഴിയാതയപ്പോള്‍ വേഷ പ്രഛന്നനായി കഅബ് മദീനയിലെത്തി. മസ്‌ജിദില്‍ പ്രവാചകര്‍(സ)രുടെ ചുറ്റുവട്ടവുമിരിക്കുന്ന ശിഷ്യരോടൊപ്പം നബിതിരുമേനിയുടെ തൊട്ടടുത്ത്‌ കഅബ്‌ സ്ഥനം പിടിച്ചു. നബിതിരുമേനിയുടെ വാക്കുകളെ സശ്രദ്ധം ശ്രവിക്കവേ ഇടയ്കെപ്പോഴേ കഅബിന്‌ ചോദിക്കാതിരിക്കാനായില്ല. "കഅബുബ്‌നു സുഹൈറിനും അങ്ങ്‌ മാപ്പ്‌ നല്‍കുമോ.. ?" "എന്ത്‌ കൊണ്ട്‌ മാപ്പ് നല്‍കാതിരിക്കണം." എന്നായിരുന്നു പ്രവാചകരുടെ മറുചോദ്യം... അത് മുഴുമിക്കും മുമ്പേ ഒരു പതിഞ്ഞ ശബ്ദമുയര്‍ന്നു... "ഞാനാണ്‌ നബിയേ... ആ കഅബ്‌". ശബ്ദത്തിന്റെ ഉടമയെത്തേടി മുഖം തിരിച്ചപ്പോഴേക്കും കഅബിന്റെ മനസ്സ്‌ ഉരുകിയൊലിച്ചിരുന്നു... അറബി ഭാഷയുടെ സൌന്ദര്യം ആവാഹിച്ച പദങ്ങളില്‍ ആശയങ്ങള്‍‍ വരികളായി... നനഞ്ഞ കണ്‍പീലികളോടെ കഅബ്‌ കവിത ചൊല്ലാവേ പ്രവാചകനും(സ) ശിഷ്യന്മാരും തലതാഴ്‌ത്തിയിരുന്ന് ആസ്വദിക്കുന്നുണ്ടായിരുന്നു.

ആയിരത്തി നനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട കവിത... മരുഭൂമിയുടെ വിജനതതയില്‍ പ്രവഹിച്ച്‌ കൊണ്ടേയിരുന്നു. വിരഹത്തിന്റെ തീവ്രത ഗര്‍ഭം ധരിച്ച വാക്കുകള്‍... വരികളില്‍ തെളിയുന്ന പ്രേയസിയുടെ മനസ്സും വിരഹത്തിന്റെ വിടവും... പാടികൊണ്ടിരിക്കേ സഖിയുടെ സ്ഥാനത്ത്‌ പ്രവാചകരാവുന്നു... അവരോടുള്ള ഇഷ്ടം കവിയുടെ ഹൃദയത്തെ ചൂട്ട്‌ നീറ്റുന്നു... വരികളായി പരുക്കന്‍ സ്വരം ഇഴ നെയ്യുമ്പോള്‍ ശരിക്കും ശരീരം പെരുത്തു... കണ്ണുകളില്‍ നിറഞ്ഞ സ്നേഹം പതുക്കേ കവിളുകളില്‍ ചാലുകളായി. കവിത കഴിഞ്ഞപ്പോള്‍ പ്രവാചാക തിരുമേനി തന്റെ മേല്‍മുണ്ടെടുത്ത്‌ കഅബിന് സമ്മാനമായി നല്‍കിയെത്രെ... കഅബിന്‌ ലഭിച്ച ഏറ്റവും മൂല്ല്യം കൂടിയ പൊന്നാട.

കവിതയുടെ അവസാന വരികളിലൂടേ ആ പരുക്കന്‍ സ്വാരം വീണ്ടും വീണ്ടും സഞ്ചരിക്കവേ എന്റെ ഒട്ടകത്തിന്റെ ചലനവും വേഗത്തിലായിരിക്കുന്നു... അത്‌ ലക്ഷ്യത്തിലെത്താനുള്ള ആര്‍ത്തിയോടെ മണല്‍കൂനകള്‍ ചവിട്ടിത്തള്ളി മുന്നോട്ട്‌ നടന്നു...

തുടരണോ... ?


ഈ പോസ്റ്റ് ഇത്തിരിവെട്ടം എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്തതായിരുന്നു. അത് ഇങ്ങോട്ട് മാറ്റുന്നു. കൂടെ കമന്റുകളും.


ഇത്തിരിവെട്ടം|Ithiri said...
സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഒരു യാത്ര. ഒരു പോസ്റ്റ്.

തുടരണോ... നിങ്ങള്‍ക്ക് തീരുമാനിക്കാം.

10:35 AM, March 26, 2007
Sul | സുല്‍ said...
ഇത്തിരീ

തിരുനബിയുടെ പുണ്യപ്പിറവിയുടെ ഈ വേളയില്‍ ഇത്തരം ഒരു ലേഖനം പ്രാധാന്യമര്‍ഹിക്കുന്നു.

ബൂലോകത്ത് ഇതു വരെ കാണാതിരുന്ന ഒരു പുതിയ രീതി. കൂടുതല്‍ എഴുതുക.

ആശംസകള്‍!!!

-സുല്‍

11:02 AM, March 26, 2007
അഗ്രജന്‍ said...
അതെ, ഇത്തിരീ... സുല്‍ പറഞ്ഞതുപോലെ തിരുനബി (സ.അ.) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഈ (റബീഉല്‍ അവ്വല്‍) മാസത്തില്‍ തന്നെ ഇങ്ങിനെയൊരു പോസ്റ്റ്... വളരെ നന്നായി.

സര്‍വ്വശക്തനായ ദൈവം ‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ...

വായനക്കാരനെ കൂടെ കൊണ്ടു നടത്തിക്കുന്ന ഈ ശൈലി മനോഹരം.

ആശംസകള്‍

11:49 AM, March 26, 2007
മഴത്തുള്ളി said...
ഇത്തിരീ,

തിരുനബിയുടെ പിറവിയുടെ ഈ മാസത്തില്‍‍ ഇങ്ങനെയൊരു പോസ്റ്റ് അവസരോചിതം തന്നെ. നല്ല ഒഴുക്കുള്ള അവതരണ ശൈലിയും.

ഇനിയും തുടരൂ. അഭിനന്ദനങ്ങള്‍, ആശംസകള്‍.

12:24 PM, March 26, 2007
കുട്ടിച്ചാത്തന്‍ said...
തുടരൂ. ലേഖനം എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ നന്നായിട്ടുണ്ട്. മറിച്ച് ഒരു കഥയാണെങ്കില്‍ ഇത് വെറും ഒരു പാരഗ്രാഫ് മാത്രെ ആയുള്ളൂ .

“ വിരഹത്തിന്റെ വിടവും... “

ഉത്തരം തരാഞ്ഞ കുറേ ചോദ്യങ്ങളും!!! വിരഹമോ..? എങ്ങനെ??

12:47 PM, March 26, 2007
വിചാരം said...
അറിവ് പകര്‍ത്താനുള്ളതാണ് അതു പെട്ടിയിലടച്ചു വെയ്ക്കേണ്ടതല്ല

12:49 PM, March 26, 2007
സാലിം said...
ഇത്തിരീ തുടരൂ... പുണ്ണ്യ പ്രവാചകനൊരു പിറന്നാള്‍ സമ്മാനമാകട്ടെ.

1:00 PM, March 26, 2007
അരീക്കോടന്‍ said...
ഇത്തിരീ...
നബി(സ) - യെ പറ്റിയുള്ള കൂടുതല്‍ കൂടുതല്‍ ചരിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.നല്ല തുടക്കം...
സര്‍വ്വശക്തനായ ദൈവം ‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ...ആമീന്‍

1:16 PM, March 26, 2007
നിങ്ങളുടെ ഇക്കാസ് said...
പ്രവാചകസ്നേഹം വഴിഞ്ഞൊഴുകുന്ന വരികള്‍.
ഇസ്ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും പ്രവാചകന്റെ ജീവിതത്തെക്കുറിച്ചും അറിവു നല്‍കുന്ന പോസ്റ്റുകളാവും തുടര്‍ന്നു വരികയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവുന്നു.
അഭിവാദ്യങ്ങള്‍.

1:21 PM, March 26, 2007
സു | Su said...
തുടരൂ. :)

2:30 PM, March 26, 2007
::സിയ↔Ziya said...
തിരുനബി (സ.അ.) യുടെ ജന്മനാളോടനുബന്ധിച്ച് ഈ ലേഖനം കൂടുതല്‍ പ്രസക്തവും അര്‍ത്ഥവത്തുമാകുന്നു.
വളരെ നന്നാ‍യിരിക്കുന്നു. തീര്‍ച്ചയായും തുടരുക.

2:39 PM, March 26, 2007
അപ്പു said...
ഇത്തിരീ....
ഇത്തിരിയല്ല, ഒത്തിരി വെട്ടം പകരുന്നു ഈ ലേഖനം. തുടരുക.

3:23 PM, March 26, 2007
ഏറനാടന്‍ said...
യാ നബീ സലാം അലൈക്കും
യാ റസൂല്‍ സലാം അലൈക്കും

റഷീദ്‌ഭായ്‌.. താങ്കളുടെ വേറിട്ട സമീപനം സ്തുത്യര്‍ഹമായതാണ്‌. പ്രത്യേകിച്ചും പ്രഗല്‍ഭരായ എഴുത്തുകാര്‍പോലും തൊടാന്‍ ധൈര്യപ്പെടാത്ത ഇസ്‌ലാമികവിഷയങ്ങളെ കഥയുടേയും ലേഖനത്തിന്റേയും ഇഴചേര്‍ത്ത ഒന്ന്‌ തയ്യാറാക്കിയതില്‍..

തുടരുക, പക്ഷെ ശ്രദ്ധിച്ച്‌ വിഷയങ്ങള്‍ക്കായി പരതിനോക്കി ഉറപ്പുവരുത്തികൊണ്ട്‌...

3:26 PM, March 26, 2007
sandoz said...
ഇത്തിരീ...നന്നാവുന്നു....തുടരുക.......

5:34 PM, March 26, 2007
കരീം മാഷ്‌ said...
തിക്താനുഭവങ്ങള്‍ക്കും, തിരസ്കരിക്കലുകള്‍ക്കും, പീഡനങ്ങള്‍ക്കൂം യാതനകള്‍ക്കൂം അവസാനം മരുഭൂമിയും,മണല്‍ക്കാറ്റും താണ്ടി പിറന്ന നാടു വിട്ടു മദീനയിലേക്കു പാലായനം ചെയ്ത പ്രവാചകന്റെ അനുയായികള്‍ സഹന സമരത്തിലൂടെ നേടിയ മനസ്സുറപ്പും വിജയവും പില്‍ക്കാലത്തു എല്ലാ വന്‍കരയിലും പ്രചരിച്ച ഇസ്ലാം മത ബോധവും നിരക്ഷരനായ പ്രവാചകന്റെ നേതൃത്വഗുണമായിരുന്നു.

നേതൃത്വത്തിനു "വായിക്കുക" എന്ന പ്രഥമ വാക്കുമായി ഭൂമിയിലിറങ്ങിയ ഒരു വിശുദ്ധ ഗ്രന്ഥത്തിന്റെ പിന്‍ബലമുണ്ടായിരുന്നു.
ആ വഴികളില്‍ അധികമാര്‍ക്കും അറിയാത്ത ചരിത്രത്താളുകള്‍ ആത്മാവിലോപ്പിയെടുത്തെഴുതാന്‍ ഇത്തിരിക്കു സര്‍വ്വ വിധ പിന്തുണയും.

8:32 PM, March 26, 2007