Saturday, April 28, 2007

അയല്‍ക്കാരന്‍

പ്രവാചകന്‍ (സ) ഒരിക്കല്‍ പറയുകയുണ്ടായി. "അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല." അപ്പോള്‍ അനുയായികളീല്‍ ചിലര്‍ ചോദിച്ചു. "ആരാണ്‌ തിരുദൂതരേ?" പ്രവാചകന്‍ പറഞു. "ഏതൊരുവന്റെ അയല്‍ക്കാരന്‍ അവന്റെ ദ്രോഹത്തെക്കുറിച്ച് നിര്‍ഭയനാകുന്നില്ലയോ അവന്‍".

മതങ്ങള്‍ക്കതീതമായി സൌഹാര്‍ദ്ദപൂര്‍ണ്ണമായ സാമൂഹികജീവിതത്തിനു ഇസ്‌ലാം കല്‍പിക്കുന്ന പ്രാധാന്യം രേഖപ്പെടുത്തുന്ന പ്രവാചക വചനമാണിത്.

Tuesday, April 24, 2007

ജീവിത ചര്യ

അറിവാണെന്റെ മൂലധനം.

വിവേകമാണെന്റെ മതത്തിന്റെ സത്ത.

സ്നേഹമാണെന്റെ അടിസ്ഥാനം.

അഭിലാഷമാണെന്റെ വാഹനം.

ദൈവസ്മരണയാണെന്റെ കൂട്ടുകാരന്‍.

വിശ്വസ്തതയാണെന്റെ ഭണ്ഡാരം.

ദുഖമാണെന്റെ സഹകാരി.

വിജ്ഞാനമാണെന്റെ ആയുധം.

ക്ഷമയാണെന്റെ വസ്ത്രം.

സംതൃപ്തിയാണെന്റെ ധനം.

ദാരിദ്ര്യമാണെന്റെ അഭിമാനം.

വിരക്തിയാണെന്റെ സ്വഭാവം.

ദൃഢവിശ്വസമാണെന്റെ ശക്തിവിശേഷം.

സത്യസന്ധതയാണെന്റെ ശുപാര്‍ശകന്‍.

അനുസരണമാണെന്റെ എന്റെ തറവാട്‌.

ത്യാഗമാണന്റെ പ്രകൃതം.

പ്രാര്‍ത്ഥനയാണെന്റെ സന്തുഷ്ടി.

(എന്താണ് അങ്ങയുടെ ജീവിതചര്യ എന്ന ഹസ്രത്ത് അലിയുടെ ചോദ്യത്തിന് നബിതിരുമേനി (സ) മറുപടി.)

Monday, April 23, 2007

പ്രവാചകവചനങ്ങള്‍

മനുഷ്യ നന്മയ്ക്കായി പ്രവാചക തിരുമേനി ഒരു പാട് നല്ല കാര്യങ്ങള്‍ ലോകത്തിന് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.
പ്രവാചക (സ) യുടെ ചില വചനങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ശ്രേഷ്ഠദാനം
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ഒരാള്‍ തന്‍റെ മരണവേളയില്‍ 100 ദിര്‍ഹം ദാനം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്, അയാള്‍ തന്‍റെ ജീവിതകാലത്ത് ഒരു ദിര്‍ഹം ദാനം ചെയ്യുന്നത്“.

ദ്രോഹവും പ്രതിദ്രോഹവും
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ദ്രോഹം പാടില്ല, പ്രതിദ്രോഹവും പാടില്ല”

ആത്മസംതൃപ്തി
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ഐശ്വര്യമെന്നത് ജീവിത വിഭവങ്ങളുടെ സമൃദ്ധിയല്ല. യഥാര്‍ത്ഥ ഐശ്വര്യം ആത്മസംതൃപ്തിയാണ്”

പുണ്യവും പാപവും
ഒരിക്കല്‍ ഒരാള്‍ നബി തിരുമേനിയോട് പുണ്യത്തേയും പാപത്തേയും കുറിച്ച് ചോദിച്ചപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു “സല്‍ സ്വഭാവമാകുന്നു പുണ്യം. നിന്‍റെ മനസ്സിന് പ്രയാസമുണ്ടാക്കുകയും ആളുകള്‍ അറിയുന്നത് നീ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതെന്തോ അതാണ് പാപം”



കടപ്പാട്: http://www.vazhi.org/

Thursday, April 19, 2007

ജീവിത വിശുദ്ധിയുടെ മഹാത്മ്യം

ഉമറുബ്നു അബ്ദുല്‍അസീസ്..
ഇസ്ലാമിക ചരിത്രത്തിലെ അനുപമ വ്യക്തിത്വത്തിനുടമ.
ഉമറുബ്നു അബ്ദുല്‍അസീസ് പിറന്നുവീണത് സമ്പന്നതയുടെ നടുവിലാണ്.പിതാവ് ഈജിപതിലെ ഗവര്‍ണ്ണറായിരുന്നതിനാല്‍ ആഡംബര ജീവിതം ശീലിച്ചു.പ്രൌഡിയും പ്രതാപവും പ്രകടിപ്പിക്കാന്‍ ലഭിച്ച അവസരമൊന്നും അദ്ദേഹം പാഴാക്കിയില്ല.ഒരു സമ്പന്ന യുവാവിന്റെ എല്ലാ ജീവിതശീലങ്ങളും അദ്ദേഹത്തില്‍ കാണാമായിരുന്നു.അക്കാരണം കൊണ്ടുതന്നെ അന്നാട്ടിലെ സമ്പന്ന യുവാക്കളെല്ലാം അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചു.

എന്നാല്‍,അദ്ദേഹം ഇസ്ലാമികരാഷ്ട്രത്തിന്റെ ഭരണാധികാരം ഏറ്റെടുത്തത്തോടെ അടിമുടി മാറി.കുടുംബസ്വത്തില്‍ കൂടിക്കലര്‍ന്നിരുന്ന പൊതുമുതലെല്ലാം അദ്ദേഹം ഉപേക്ഷിച്ചു.ജീവിതം ലളിതമാക്കി.കൊട്ടാരം ഉപേക്ഷിച്ച് കൊച്ചുകുടിലില്‍ താമസമാക്കി.വിലപിടിച്ച വസ്ത്രങ്ങളും ഉടയാഭരണങ്ങളും അന്നാട്ടിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്തു.ഒരു സാധാരണ പൌരന്റെതില്‍ നിന്ന് മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുകയില്ലെന്ന് പ്രതിജ്ഞ്ഞ ചെയ്തു.പൊതുമുതലില്‍ നിന്ന് അന്യായമായി ഒരു ചില്ലിക്കാശുപോലും പറ്റുകയില്ലെന്ന് തീരുമാനിച്ചുറപ്പിച്ചു.അങ്ങനെ അദ്ദേഹം ഇസ്ലാമിക രാഷ്ട്രത്തിലെ ഖലീഫക്കുണ്ടാകേണ്ട നന്മകളെല്ലാം അവയുടെ പൂര്‍ണ്ണതയോടെ ഉള്‍ക്കൊണ്ടു.അതിന്റെ പേരില്‍ കുടുംബാംഗങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെയെല്ലാം അദ്ദേഹം അവഗണിച്ചു.

ഒരു വെള്ളിയാഴ്ച്ച ദിവസം.ജനങ്ങളെല്ലാം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ഒത്തുകൂടി.ഖലീഫയാണ് വെള്ളിയാഴ്ച്ച ദിവസം പള്ളിയില്‍ പ്രസംഗിക്കുകയും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്യാറുള്ളത്.ഉമറുബ്നു അബ്ദുല്‍അസീസ് അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എല്ലാവരും വളരെ നേരത്തെ പള്ളിയിലെത്തുക പതിവായിരുന്നു.പക്ഷെ,അന്ന് അദ്ദേഹം നിശ്ചിത സമയം കഴിഞ്ഞിട്ടും എത്തിയില്ല.എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.അല്പ സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ ഓടിയെത്തി.വരാന്‍ വൈകിയതില്‍ മാപ്പ് ചോദിച്ചു.

കഴുകിയിട്ട വസ്ത്രം ഉണങ്ങാതിരുന്നതിനാലാണ് തങ്ങളുടെ ഭരണാധികാരി പള്ളിയിലെത്താന്‍ വൈകിയതെന്ന് ജനങ്ങള്‍ അറിഞ്ഞത് വൈകിയാണ്.മാറ്റിയെടുക്കാന്‍ വേറെ വസ്ത്രങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നു.ഖലീഫയുടെ ഈ ലാളിത്യവും സൂക്ഷ്മതയും സമൂഹത്തെ അഗാധമായി സ്വാധീനിച്ചു.കളിച്ചും രസിച്ചും അലസരായി കഴിഞ്ഞുകൂടിയിരുന്ന അവര്‍ ജീവിതത്തിന്റെ നേരെ ഗൌരവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കന്‍ തുടങ്ങി.ധൂര്‍ത്തും ദുര്‍വ്യയവുമുപേക്ഷിച്ച് മിതവ്യയം ശീലിച്ചു.അവരും അദ്ദേഹത്തെപ്പോലെ വിശുദ്ധമായ ജീവിതം നയിക്കാന്‍ ശ്രമിച്ചു.

-------------------------------------------------------------------------------
ഉമറുബ്നു അബ്ദുല്‍അസീസ് : ഇസ്ലാമിക ചരിത്രത്തിലെ പ്രഗല്‍ഭനായ അബ്ബാസിയാ ഭരണാധികാരി.
പ്രവാചകന് ശേഷം ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഖുലഫാഉറാശിദീനുകളുടെ
ഭരണ ശേഷം അപചയം നേരിട്ട ഇസ്ലാമിക ഖിലാഫത്തിനെ ശരിയായ ദിശയിലേക്ക് തിരിച്ചുകൊണ്ടുവന്ന ഭരണാധിപന്‍.ഉമര്‍ രണ്ടാമന്‍ എന്ന പേരിലും അറീയപ്പെടുന്നു.ഭരണ പരിഷ്കാരങ്ങളുടെ കാര്യത്തില്‍ രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബിന്റെ അതേ പാത പിന്തുടര്‍ന്നതുകൊണ്ടാണ് ചരിത്രത്തില്‍ അദ്ദേഹം ഈ വിശേഷണത്തിനര്‍ഹനായത്.

Sunday, April 1, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഭാഗം : മൂന്ന്.

ചുവന്ന് തുടുത്ത പകലിന്റെ മുഖത്ത്‌ രാത്രിയുടെ കരിമ്പടം വീഴാന്‍ തുടങ്ങുന്നു. പടിഞ്ഞാറിന്റെ ഗര്‍ഭത്തിലേക്ക്‌ എരിഞ്ഞടങ്ങുന്ന സൂര്യന്‍ യാത്രപറയുകയായി. കുറച്ച്‌ മുമ്പ്‌ സ്വര്‍ണ്ണമായി തിളങ്ങിയിരുന്ന മണല്‍ കുന്നുകള്‍ പതുക്കെ രാത്രിയോടൊപ്പമെത്തിയ അന്ധകാരത്തേ സ്വീകരിച്ചു. വിശാലമായ മേലാപ്പില്‍ അങ്ങിങ്ങ്‌ നക്ഷത്രങ്ങള്‍ തലകാണിച്ച്‌ തുടങ്ങി.


അംഗശുദ്ധി വരുത്തിയ ഞങ്ങള്‍ തുറസ്സായ മരുഭൂമിയുടെ മാറില്‍ പ്രാര്‍ത്ഥനക്കായി ഒറ്റനിരയില്‍ അണിനിരന്നു. "അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍..." ഇമാം* മിന്റെ ഉയര്‍ന്ന ശബ്ദത്തിന്‌ പിന്നില്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലേക്ക്‌ പ്രവേശിച്ചു.


ദൈവീക കാരുണ്യങ്ങളുടെ കവാടങ്ങള്‍ക്കായുള്ള അടങ്ങാത്ത അഭിവാജ്ഞയും അതിനുള്ള തേട്ടവുമായി ചുണ്ടുകള്‍ സജീവമായി. ഇമാമിന്റെ ശബ്ദത്തില്‍ ചാരുതയാര്‍ന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ചുറ്റുവട്ടവും അലയടിച്ചു.


"വായിക്കുക... സൃഷ്ടിച്ച രക്ഷിതാവിന്റെ നാമത്തില്‍. മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന മാംസപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചവനാണവന്‍. നീ വായിക്കുക... നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു(കൊണ്ടേയിരിക്കുന്നു)."


അങ്ങകലേ മക്കയിലേ 'ജബലുന്നൂറി* ലെ' ഹിറാ ഗുഹയ്കകത്ത്‌ ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുഴങ്ങിയ ഖുര്‍ആന്റെ അതേ പ്രഥമ വചനങ്ങള്‍. മനൊഹരമായി അടുക്കിയ പദങ്ങളിലൂടെ മനുഷ്യമനസ്സുകളില്‍ ചിന്തകളുടെ വിത്ത്‌ പാകുന്ന ആശയങ്ങളും കാറമുള്ള്‌ പോലെ തറക്കുന്ന ഒത്തിരി ചോദ്യങ്ങളുമായി ഖുര്‍ആന്‍ സൃഷ്ടിക്കുന്ന ആശയ പ്രപഞ്ചം, കാതിന്റെ കര്‍മ്മശേഷിക്കപ്പുറം മനസ്സിന്റെ ഓരങ്ങളിലെവിടെയോ വിപ്ലവത്തിന്റെ വിത്ത്‌ പാകുന്നു. ആ നിമിഷം മുതല്‍ എല്ലാം മറന്ന്, അടഞ്ഞ മിഴികള്‍ക്കപ്പുറം തുറന്ന മനസ്സുമായി ഞാനതില്‍ ലയിച്ചു.


പകല്‍ പകര്‍ന്ന ചൂടുമായി പരന്ന് കിടക്കുന്ന മണല്‍പരപ്പില്‍ നെറ്റിത്തടം പൊള്ളിക്കുന്ന സുജൂദില്‍* കിടന്ന് പ്രപഞ്ചനാഥന്‌ സ്തോത്രങ്ങളര്‍പ്പിച്ചു. സാവധാനം വീശുന്ന കാറ്റില്‍ ഉണര്‍ന്നുയരുന്ന മണല്‍തരികളെ പ്രതിരോധിക്കാന്‍ കണ്ണടച്ച്‌ ദേഹവും ദേഹിയും പ്രപഞ്ചനാഥന്‌ സമര്‍പ്പിച്ചു. ചലിക്കുന്ന ചുണ്ടുകളില്‍നിന്നുതിര്‍ന്നു വീഴുന്ന ദൈവിക സ്തോത്രങ്ങള്‍ ആത്മാവിലെ വേലിയേറ്റമായി. അളവറ്റ ദയാപരനായ ദൈവത്തോടുള്ള അടങ്ങാത്ത നന്ദിയും കടപ്പാടും വീണ്ടും വീണ്ടും ആണയിട്ട്‌ നമാസ്‌ അവസാനിപ്പിച്ചു.


പ്രാര്‍ത്ഥനക്ക്‌ ശേഷം ചുണ്ടില്‍ തസ്ബീഹുകളുമായി എന്നിലേക്കൊതുങ്ങി. തുടുത്ത മാനത്തിന്റെ മുഖത്തെ ചുവപ്പിലധികവും കറുപ്പ്‌ തട്ടിയെടുത്തിരിക്കുന്നു. അങ്ങകലെ അടുക്കിയൊതിക്കിയ മണല്‍കുന്നുകള്‍ക്കപ്പുറം സൂര്യന്റെ അവസാന വെളിച്ചവും യാത്രപറയുകയായി. അരുടേയോ ചുണ്ടുകളിലില്‍ നിന്ന് അരിച്ചരിച്ചെത്തുന്ന തസ്ബീഹിന്റെ മാസ്മരികതയ്ക്കിടയിലും എന്റെ മനസ്സ്‌ എരിഞ്ഞസ്തമിച്ച സൂര്യനോടൊപ്പമായിരുന്നു. കഥപറയുന്ന സൂര്യന്റെ അത്മാവിനോടൊപ്പം. സ്നേഹത്തിന്റെ തലോടലുമായി കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന് പതുക്കേ അത്യുഷ്ണത്തിലൂടെ പടിഞ്ഞാറിന്റെ ഗര്‍ഭത്തില്‍ യാത്രചോദിക്കുന്ന, പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനായി സ്വയം കത്തിയെരിയുന്ന സൂര്യഗോളത്തിന്‌ മനുഷ്യജീവിതവുമായി വല്ലാത്ത സാമ്യം തോന്നി. സൂര്യഗ്രഹണത്തിനും... മദീനയില്‍ ചരിത്രപ്രസിദ്ധമായ ഒരു സൂര്യഗ്രഹണവും ഓര്‍മ്മയിലെത്തി.


മദീനയുടെ തെരുവുകളില്‍ അന്ന് സങ്കടം അലതല്ലിയ ദിനമായിരുന്നു. നബി തിരുമേനിയുടെ ഇബ്രാഹീം എന്ന പുത്രന്‍ നിര്യാണം പ്രാപിച്ച സങ്കടവുമായി വിതുമ്പിക്കഴിയുന്ന മദീനയില്‍ അന്ന് യാദൃച്ഛികമായി സൂര്യഗ്രഹണം സംഭവിച്ചു. ജ്വലിച്ച്‌ നിന്നിരുന്ന സൂര്യന്റെ ഭാവമാറ്റത്തില്‍ ജനങ്ങള്‍ ശങ്കിച്ചുപോയി. അവരില്‍ പലരും പറഞ്ഞു. "ഇത്‌ പ്രവാചക പുത്രന്റെ വിയോഗത്തില്‍ പ്രപഞ്ചത്തിന്റെ ദുഃഖം കാരണമാണെന്ന്‌. ഫാത്തിമ എന്ന ഒരു മകളൊഴിച്ച്‌ ബാക്കി എല്ലാ മക്കളുടേയും കബറിടത്തില്‍ മണ്ണ്‍ വാരിയിടേണ്ടി വന്ന്, അവസാനം തനിക്ക്‌ ലഭിച്ച ഈ കുഞ്ഞിനേയും നഷ്ടപെട്ട ദുഃഖത്തില്‍ മനസ്സ്‌ നെൊന്തിരിക്കുന്ന നബിതിരുമേനി(സ) യുടെ കാതിലും ഈ വാര്‍ത്തയെത്തി. സൂര്യഗ്രഹണവും അത്‌ തന്റെ മകന്റെ മരണവുമായി ജനങ്ങള്‍ ബന്ധിപ്പിച്ചതും അറിഞ്ഞപ്പോള്‍ അവിടുന്ന് മദീനയിലെ മസ്ജിദിലെത്തി. തടിച്ച്‌ കൂടിയ ജനങ്ങള്‍ക്കായി പ്രസംഗപീഠത്തില്‍ കയറി വിശദീകരിച്ചു... "

"ജനങ്ങളേ... സൂര്യചന്ദ്രന്മാര്‍ ദൈവീക ദൃഷ്ടാന്തം മാത്രമാണ്‌. മനുഷ്യരുടെ ജനന മരണങ്ങളുമായി അവയ്ക്‌ യാതൊരു ബന്ധമൊന്നുമില്ല."

നബിതിരുമേനിയുടെ ആഗമനത്തിന്‌ മുമ്പ്‌ സൂര്യനും ചന്ദ്രനും അവര്‍ക്ക്‌ ദൈവങ്ങളായിരുന്നു. അത്‌ കൊണ്ട്‌ തന്നെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ അരാധനയുടെ അന്തതയില്‍ തളച്ചിടാതെ മനുഷ്യര്‍ പഠനവിഷയമാക്കാന്‍ അവിടുന്ന് നിര്‍ദ്ദേശിച്ചു.


പതുക്കേ മലര്‍ന്ന് കിടന്നു. ചിന്തകളുടെ കെട്ടഴിയുന്നു. പതുക്കേ പതുക്കേ തണുപ്പേറ്റെടുക്കുന്ന മണലിനോട്‌ വിടപറയുന്ന നനുത്ത ചൂട്‌ ശരീരത്തില്‍ പടരുന്നുണ്ട്‌. മനസ്സിനെ കെട്ടഴിച്ച്‌ വിട്ടു... പതുക്കേ കണ്ണുചിമ്മി. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇതേ പോലെ ഈന്തപ്പനച്ചോട്ടില്‍ എല്ലാം മറന്നുറങ്ങിയ ഒരു അപരിചിതന്‍ എന്റെ മനസ്സിലേക്ക്‌ കടന്ന് വന്നു. ചിന്തയിലെ ചൂടുള്ള സുഗന്ധമായി...


കൃസ്തുവര്‍ഷം ആറാം നൂറ്റാണ്ടിലെ റോമാ, പേര്‍ഷ്യ എന്നീ സാമ്രാജ്യങ്ങളെ വെല്ലുവിളിച്ച ഹസ്രത്ത്‌ ഉമര്‍ (റ) വിന്റെ അടുത്തേക്ക്‌ ഒരിക്കല്‍ ഒരു പ്രതിനിധി സംഘത്തെ നിയോഗിക്കാന്‍ റോമ തീരുമാനിച്ചു. മധ്യേഷ്യയില്‍ ആധിപത്യം വ്യാപിച്ച അറേബിയായുടെ ചോദ്യം ചെയ്യപെടാത്ത ചക്രവര്‍ത്തി(?)യെ സന്ദര്‍ശിക്കാനാണ്‌ പ്രതിനിധി സംഘം തയ്യാറാവുന്നത്‌ എന്നത്‌ കൊണ്ട്‌ തന്നെ അതിന്‌ മുമ്പ്‌ ഒത്തിരി ചര്‍ച്ചകള്‍ നടന്നു. ഖലീഫ ഉമറിന്റെ കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ മേന്മകള്‍ മുതല്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ വരേ തീരുമാനാമായി. അങ്ങനെ റോമന്‍ സാമ്രാജ്യത്തിന്റെ ഗാംഭിര്യത്തിനും ഗമയ്ക്കും ഇണങ്ങിയ രീതിയില്‍ അനേകം സമ്മാനങ്ങളും വാദ്യ ഘോഷങ്ങളുമായി ഒരു സംഘം മദീനയിലേക്ക്‌ അവര്‍ പുറപ്പെട്ടു.


മദീനയ്ക്കടുത്തെത്താറയതോടെ അവര്‍ ഉമറിന്റെ കൊട്ടാരം അന്വേഷിക്കാന്‍ തുടങ്ങി. കണ്ണെത്തും ദൂരത്തെല്ലാം കൊച്ചു കൊച്ചു കുടിലുകളല്ലാതെ ഒരു കൊട്ടാരം കണ്ടെത്താന്‍ സാധിക്കാതെ സംഘം വിഷമിച്ചു. റോമന്‍ ചക്രവര്‍ത്തിയുടെ സ്നേഹസമ്മാനങ്ങള്‍ ഏല്‍പ്പിക്കാന്‍ എത്തിയിട്ട്‌ ഉമറിന്റെ കൊട്ടാരം പോലും കാണാതെ തിരിച്ച്‌ പോവേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു സംഘത്തലവന്റെ മനസ്സ്‌ നിറയെ... അങ്ങനെയുള്ള അന്വേഷണത്തിനിടയിലാണ്‌ ഒരു പാവം വഴിപോക്കന്‍ മരത്തണലില്‍ സുഖമായി ഉറങ്ങുന്നത്‌ കണ്ടത്‌.


അദ്ദേഹത്തോട്‌ അന്വേഷിക്കാനായി പ്രതിനിധി സംഘത്തിലെ ചിലര്‍ മരത്തണലിലെത്തി. ഈന്തപ്പനത്തണലില്‍ വലിച്ചിട്ട ഒരു ഈന്തപ്പനയോലയില്‍ ചുരുണ്ട്‌ കിടന്ന് സുഖമായി സ്വസ്ഥമായി ഉറങ്ങുന്ന ഒരു മനുഷ്യന്‍... റോമന്‍ പട്ടാളക്കാരന്‍ പതുക്കെ അയാളെ കുലുക്കിയുണര്‍ത്തി.


അദ്ദേഹം പതുക്കേ എണീറ്റു. ചുറ്റുവട്ടവും കൂടിയിരിക്കുന്ന തിളങ്ങുന്ന വസ്ത്രങ്ങളും അടയാഭരണങ്ങളുമണിഞ്ഞ സൈനികരേയും ഉദ്യോഗസ്ഥരേയും മാറി മാറി നോക്കി അദ്ദേഹം അരാഞ്ഞു...

"നിങ്ങള്‍ക്കായി ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ... ?"

പ്രതിനിധി സംഘത്തിനും സന്തോഷമായി... ശരീരത്തില്‍ പറ്റിയ മണല്‍ തരികള്‍ പതുക്കേ തട്ടി മാറ്റുന്ന അയാളോട്‌ സംഘത്തലവന്‍ അന്വേഷിച്ചു..." ഉമറിന്റെ കൊട്ടാരം എവിടെ... ഒന്ന് കാണിച്ച്‌ തരാമോ ?"

ഒരു നിമിഷം... സംഘത്തെ മുഴുവന്‍ ആശ്ചര്യത്തോടെ നോക്കി നിന്ന അദ്ദേഹം പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു... "ഉമറിന്റെ കൊട്ടാരമോ...?"

സംഘത്തലവന്‍ വിശദീകരിച്ചു..."അതേ ഉമറിന്റെ കൊട്ടാരം. നിങ്ങളുടെ ഖലീഫയുടെ കൊട്ടാരം... പേര്‍ഷ്യന്‍ സാമ്രാജ്യത്തേയും ഞങ്ങളുടെ സാമ്രാജ്യമായ റോമയേയും വെല്ലുവിളിച്ച നിങ്ങളുടെ നായകന്‍ ഖത്താബിന്റെ മകനായ ഉമര്‍. എവിടെ കൊട്ടാരം."

കേട്ട്‌ നില്‍ക്കുന്ന സാധാരണക്കാരന്‍ മായാത്ത പുഞ്ചിരിയുമായി വീണ്ടും ചോദിച്ചു "ഉമറിന്റെ കൊട്ടാരമോ...?"

നാട്ടുകാരന്റെ വാക്കുകളില്‍ പരിഹാസത്തിന്റെ ധ്വനിയുണ്ടെന്ന് സംശയിച്ച സംഘത്തലവന്‍ ദേഷ്യത്തോടെ തിരിച്ചടിച്ചു..." ഏ മനുഷ്യാ കളിയാക്കരുത്‌. പല പ്രാവശ്യമായി ഞാന്‍ ഇത്‌ ആവര്‍ത്തിക്കുന്നു. താങ്കള്‍ക്ക്‌ അറിയില്ലങ്കില്‍ വേറെ ആരോടെങ്കിലും അന്വേഷിക്കാം. ഞങ്ങള്‍ റോമില്‍ നിന്ന് നിങ്ങളുടെ ഭരണാധികാരിയെ കാണാന്‍ എത്തിയവരാണ്‌... " ഇതും പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്നപ്പോള്‍ ആ സാധാരണക്കാരന്‍ പിന്നാലെ ഓടിയെത്തി. അടുത്തെത്തിയതോടെ ആ മനുഷ്യന്‍ വളരെ പതുങ്ങിയ സ്വരത്തില്‍ പറയാന്‍ തുടങ്ങി.

"സഹോദരാ... തെറ്റിദ്ധരിക്കരുത്‌. നിങ്ങള്‍ അന്വേഷിക്കുന്ന പ്രവാചകരുടെ പ്രതിനിധി ഉമര്‍ ഞാനാണ്‌. ഇസ്‌ലാമില്‍ ഖലീഫക്ക്‌ കൊട്ടരമോ അംഗരക്ഷകസേനയോ പട്ടാളമോ ഇല്ല..."


ഖലീഫ ഉമറിനെ കാണാനായി വസ്ത്രങ്ങള്‍ പോലും പ്രത്യേകം തിരഞ്ഞെടുത്ത്‌ റോമന്‍ സാമ്രാജ്യത്തിന്റെ ആര്‍ഭാടങ്ങളുമായി മദീനയിലെത്തിയ ആ സംഘം ഒരു നിമിഷം നെടുങ്ങിയിരിക്കണം.

"സഹോദരാ... എഴുന്നേല്‍ക്കൂ..." കയ്യില്‍ ആവി പറക്കുന്ന കടുംകാപ്പിയുമായി ആ ആഫ്രിക്കന്‍ വംശജന്‍. കൂടെയിരുന്ന് ചൂടുള്ള ചായ കുടിക്കുമ്പോള്‍ അദ്ദേഹം പതുക്കേ മൂളാന്‍ തുടങ്ങി... ഇമാം ബൂസീരിയുടെ കവിത.

"അറബികളിലും അനറബികളിലും ഏറ്റവും ഉത്തമനാണ്‌ മുഹമ്മദ്‌"
"ഭൂമിയിലൂടെ നടക്കുന്നവരില്‍ ഏറ്റവും ഉല്‍കൃഷ്ടനാണ്‌ മുഹമ്മദ്‌"
"ഇരു ലോകങ്ങളുടേയും സൌന്ദര്യമാണ്‌ മുഹമ്മദ്‌"
"ഇരുളും വിഷമങ്ങളും നീക്കികളയുന്ന വെളിച്ചമാണ്‌ മുഹമ്മദ്‌"
"മുഹമ്മദിനെ ഓര്‍ക്കുന്നത്‌ ദേഹത്തിന്‌ ദേഹിയെന്നപോലെയാണ്‌"
"മുഹമ്മദിനോട്‌ നന്ദി കാണിക്കല്‍ സമുദായത്തിന്‌ ബാദ്ധ്യതയാണ്‌"

കണ്ണടച്ച്‌ മനോഹര ശബ്ദത്തില്‍ അദ്ദേഹം മൂളികൊണ്ടിരിക്കേ ഞാനും അതില്‍ ഭാഗഭാക്കായി... എന്റെ ചുണ്ടും സജീവമായിരുന്നു.. ബൂസീരിയുടെ കവിതശകലവുമായി.

ജബലുന്നൂര്‍ : മക്കയില്‍ ഇപ്പോഴും ഉള്ള ഒരു മല. ഖുര്‍‌ആന്റെ അവതരണം തുടങ്ങിയത് ഈ കുന്നിലെ ഹിറ എന്ന് പേരുള്ള ഒരു ഗുഹയില്‍ വെച്ചാ‍യിരുന്നു.
ഇമാം : നേതാവ് എന്നാണ് അര്‍ത്ഥം. ഇവിടെ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍.
സുജൂദ് : സാഷ്ടാംഗ പ്രണാമം.
തസ്ബീഹ് : ദൈവത്തെ സുതുതിക്കുക.


തുടരണോ... ?